ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായ മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായി ഇഡി സമർപ്പിച്ച തെളിവുകളിൽ ടിവിയുടെയും ഫ്രിഡ്ജിന്റെയും ബില്ലുകൾ. കുറ്റപത്രത്തിൽ ഇവയും ചേർത്തിട്ടുണ്ട്. കഴിഞ്ഞ മാസം 31നാണ് കേസിൽ ഇ.ഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. സോറൻ നിയമവിരുദ്ധമായി കൈക്കലാക്കി എന്നുപറയുന്ന 8.86 ഏക്കർ ഭൂമി കഴിഞ്ഞ 14–15 വർഷമായി നോക്കിനടത്തുന്നത് എന്ന് അവകാശപ്പെടുന്ന സന്തോഷ് മുണ്ടയിൽ നിന്നാണ് ഉപകരണങ്ങൾ വാങ്ങിയതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. സോറനും ഭാര്യയും സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു. കേസിൽ തനിക്ക് ബന്ധമില്ലെന്ന സോറന്റെ വാദത്തിനെതിരാണ് സന്തോഷിന്റെ മൊഴി. എന്നാൽ രാജ്കുമാർ പഹൻ എന്നയാൾ ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. രാജ്കുമാർ, സോറന്റെ പ്രതിനിധിയാണെന്നും സോറനെ കേസിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇയാൾ അവകാശവാദം ഉന്നയിക്കുന്നതെന്നുമാണ് ഇ.ഡിയുടെ വാദം