കൂട്ടുകാർക്ക് ഒപ്പം അവധിയാഘോഷിക്കാൻ യാത്രകൾ പോകുന്നത് പലരുടെയും ഒരു ശീലമാണ്. എന്നാൽ വീട്ടുകാരോട് പറയാതെ പോയ ട്രിപ്പിന്റെ വിവരങ്ങൾ മറച്ചുവയ്ക്കാൻ പാസ്പോർട്ടിൽ കള്ളത്തരം കാണിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. എന്നാൽ ഈ തിരിമറി ഭാര്യയല്ല എയർപോർട്ട് ഉദ്യോഗസ്ഥരാണ് പിടിച്ചതെങ്കിലോ, അത്തരമൊരു അനുഭവമാണ് മുംബൈ സതാര സ്വദേശിയായ തുഷാർ പവാറിനുണ്ടായത്. കൂട്ടുകാർക്കൊപ്പം തായ്ലാൻഡ് സന്ദർശിക്കുന്നത് തുഷാറിന് ഇഷ്ടമുള്ള കാര്യമായിരുന്നു. എന്നാൽ ഭാര്യയ്ക്ക് അത് തീരെ താത്പര്യമില്ലായിരുന്നു. അതുകൊണ്ടു തന്നെ കഴിഞ്ഞ വർഷം നടത്തിയ ട്രിപ്പ് ഭാര്യയെ അറിയിക്കാതിരിക്കാനായിരുന്നു തുഷാറിന്റെ പ്ലാൻ. അതിനായി പാസ്പോർട്ടിൽ നിന്ന് ചില പേജുകൾ കീറികളയുകയും പകരം ബ്ലാങ്ക് പേജുകൾ വയ്ക്കുകയും ചെയ്തു. ഈ വർഷവും ബാങ്കോംഗ് യാത്രപ്ലാൻ ചെയ്തു. യാത്രയ്ക്കായി മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് കള്ളത്തരം കയ്യോടെ പൊക്കിയത്. വെള്ളിയാഴ്ച എയർ ഇന്ത്യ എഐ-330 നമ്പർ വിമാനത്തിൽ വീണ്ടും തായ് ലാൻഡ് സന്ദർശിക്കാനായിരുന്നു പദ്ധതി. എന്നാൽ പതിവ് പരിശോധനയ്ക്കിടെ ഇമിഗ്രേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥയായ ആസ്ത മിത്തലിന് രേഖകളിൽ ചില പന്തികേടുകൾ തോന്നിയതോടെ വിശദമായി പരിശോധിക്കുകയായിരുന്നു. പാസ്പോർട്ടിൽ സ്റ്റാമ്പ് ഒട്ടിച്ച 12 സുപ്രധാന പേജുകൾ മാറ്റി പകരം ഒന്നുമെഴുതാത്ത പേപ്പറുകൾ വച്ചിരിക്കുന്നതാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ അറിയാതെ നടത്തുന്ന തായ് ലാൻഡ് ട്രിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. കാര്യം നിസാരമാണെങ്കിലും വെറുതെ വിടാൻ നിയമം അനുവദിക്കാത്തതിനാൽ വഞ്ചനാക്കുറ്റവും ഇന്ത്യൻ പാസ്‌പോർട്ട് നിയമത്തിലെ മറ്റ് നിയമങ്ങളും ചുമത്തി തുഷാറിനെ അറസ്റ്റ് ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9