‘അവസാനം എനിക്കെ​ന്റെ മോളെ കാണാം..’ പൊതുമാപ്പിൽ പുതുജീവിതം; സന്തോഷാശ്രു പൊഴിച്ച് യുഎഇയിലെ അനധികൃത താമസക്കാരൻ

താമസ വിസ ലംഘിക്കുന്നവർക്ക് യുഎഇ സർക്കാർ പൊതുമാപ്പ് നൽകുമെന്ന് അറിഞ്ഞ നിമിഷം മുതൽ നൈജീരിയൻ പൗരനായ അബു ബക്കർ ആനന്ദത്തിലാണ്. 2019ൽ വീട് വിട്ട് ദുബായിലേക്ക് സെക്യൂരിറ്റി ഗാർഡായി ജോലിക്ക് പോകുമ്പോൾ മകൾക്ക് ഏതാനും മാസങ്ങൾ മാത്രമേ പ്രായമുള്ളൂ. മകളെ കുറിച്ച് ഓരോ ദിവസവും ഓരോ നിമിഷവും ഓർക്കുന്നുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. മകൾക്ക് അഞ്ച് വയസായി ഇതുവരെയും നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. ഓർക്കുമ്പോൾ കണ്ണു നിറയുമെങ്കിലും പരിഹാരം കാണാൻ സാധിക്കാത്ത സാഹചര്യം. അപ്പോഴാണ് യുഎഇ ഭരണകൂടം പൊതുമാപ്പ് നൽകുന്നെന്ന ശുഭവാർത്തയെത്തുന്നത്. സാധുവായ താമസരേഖയില്ലാതെ ഏകദേശം മൂന്ന് വർഷമായി അബു യുഎഇയിൽ കുടുങ്ങിക്കിടക്കുകയാണ്. വൻതോതിലുള്ള അധിക താമസപിഴ അടയ്ക്കാൻ സാധിക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല. കൊവിഡ് പാരമ്യത്തിൽ ഉപജീവനമാർ​ഗം നഷ്ടമായവരിൽ ഒരാളാണ് അബു. കൊവിഡ് മൂലം തൊഴിലുടമ ഓഫീസ് അടച്ചു. ത​ന്റെ പാസ്പോർട്ടും രേഖകളുമെല്ലാം തൊഴിലുടമയുടെ പക്കലായിരുന്നെന്ന് അബു പറയുന്നു. 2021 അവസാനത്തോടെ വിസ കാലഹരണപ്പെട്ടു. പിന്നീട് തൊഴിലുടമയിൽ നിന്ന് പാസ്‌പോർട്ട് ലഭിച്ചെങ്കിലും പുതിയൊരു ജോലി ലഭിച്ചില്ല. നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചുവരുകയായിരുന്നു. ഓവർസ്റ്റേ പിഴ താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഇപ്പോൾ ദുബായിൽ കാർ ക്ലീനറായി പാർട്ട് ടൈം ജോലി ചെയ്യുകയാണ് അബു. പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ അബു പ്രതീക്ഷയിലാണ്. റസിഡൻസ് വിസ ലംഘിക്കുന്നവർക്ക് പിഴയടക്കാതെ രാജ്യം വിടാനോ അവരുടെ പദവി ക്രമപ്പെടുത്താനോ സർക്കാർ അവസരം നൽകും. മകളെ കാണാനും അവൾക്കൊപ്പം കളിക്കാനും കഴിയുമല്ലോയെന്നോർക്കുമ്പോൾ സന്തോഷമുണ്ടെന്ന് അബു പറയുന്നു.

ഇന്തോനേഷ്യയിൽ നിന്നുള്ള 45-കാരിയായ വീട്ടുജോലിക്കാരിയായ ലാന ഹബ്, ഏകദേശം എട്ട് വർഷമായി യുഎഇയിലാണ്. ഹൗസ്‌മെയിഡ് വിസയിൽ യു.എ.ഇയിലെത്തിയ അവർ അബുദാബിയിലെ ഒരു കുടുംബത്തിന് വേണ്ടി ജോലി ചെയ്തു. നിർഭാഗ്യവശാൽ, അവളുടെ തൊഴിലുടമകൾ പെട്ടെന്ന് രാജ്യം വിട്ടു, അവൾക്ക് ജോലി ഇല്ലാതായി. വിസയും കാലഹരണപ്പെട്ടു. പണമില്ലാതായി. ഓവർസ്റ്റേയുടെ പണമടയ്ക്കാൻ വഴിയില്ലാതായി. വീട്ടിലേക്ക് മടങ്ങാനും സാധിച്ചില്ല. അധികൃതർ തന്നെ കണ്ടെത്തിയാൽ നാടുകടത്തുമല്ലോയെന്നോർത്താണ് ഓരോദിവസവും തള്ളിനീക്കിയതെന്ന് ലാന പറഞ്ഞു. പിടിക്കപ്പെടുമോയെന്നുള്ള ഭയത്തിലായിരുന്നു ഓരോ നിമിഷവും കഴിഞ്ഞത്. ഗ്രേസ് പിരീഡിനെക്കുറിച്ച് കേട്ടപ്പോൾ, ഒരു വലിയ ഭാരം കുറഞ്ഞ അനുഭവപ്പെട്ടതുപോലെയായിരുന്നെന്ന് ലാന പറയുന്നു. സ്റ്റാറ്റസ് ക്രമപ്പെടുത്തി സ്ഥിരതയുള്ള ജോലി കണ്ടെത്താനാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും ഈ രണ്ടാമത്തെ അവസരം ഉപയോ​ഗപ്പെടുത്താൻ ആ​ഗ്രഹിക്കുന്നെന്നും ലാന പറഞ്ഞു.

ബംഗ്ലാദേശിൽ നിന്നുള്ള 30 കാരനായ ക്ലീനർ ആസിഫ് കെഎഫ് അഞ്ച് വർഷമായി യുഎഇയിലാണ്. നാട്ടിലുള്ള കുടുംബത്തെ പോറ്റാൻ നല്ല വരുമാനം കണ്ടെത്തണമെന്ന സ്വപ്നവുമായാണ് ദുബായിലെത്തിയത്. ഒരു ചെറിയ കമ്പനിയിൽ ക്ലീനറായി ജോലി കണ്ടെത്തി. എന്നാൽ സ്ഥാപനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെ അടച്ചുപൂട്ടി. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ, വിസ കാലാവധി കഴിഞ്ഞതോടെ മറ്റ് ജോലി കണ്ടെത്താനായില്ല. സാധ്യമാകുമ്പോഴെല്ലാം വീടും കാറുകളും വൃത്തിയാക്കുന്നത് പോലെയുള്ള പാർട്ട് ടൈം ജോലികൾ അദ്ദേഹം തുടർന്നു, പക്ഷേ നാടുകടത്തപ്പെടുമെന്ന ഭയത്തിലാണ് ഓരോ നിമിഷവും ജീവിച്ചത്. താമസം നിയമവിധേയമാക്കാനും സ്ഥിരതയുള്ള ജോലി കണ്ടെത്താനും എൻ്റെ കുടുംബത്തെ പിന്തുണയ്ക്കുന്നത് തുടരാനും ആ​ഗ്രഹിക്കുന്നെന്ന് ആസിഫ് പറഞ്ഞു. സെപ്തംബർ 1 ആകാനുള്ള കാത്തിരിപ്പിലാണ് യുഎഇയിലെ അനധികൃത താമസക്കാർ. എന്നിരുന്നാലും, പിഴ ഒഴിവാക്കുന്നതിനും ഒരാളുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനുമുള്ള നടപടിക്രമങ്ങളും – നിബന്ധനകളും വ്യവസ്ഥകളും – ഇനിയും പ്രഖ്യാപിച്ചിട്ടില്ല.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy