അവധിക്കാലത്തിന് പിന്നാലെ ഓണം സീസൺ; പ്രവാസികളെ പിഴിയാൻ ഒരുങ്ങി വിമാനക്കമ്പനികൾ

അവധിക്കാലഘോഷത്തിന് പിന്നാലെ ഓണക്കാലം കൂടി വരുന്നതോടെ പ്രവാസികളെ പിഴിയാൻ ഒരുങ്ങി വിമാനക്കമ്പനികൾ. ഓഗസ്റ്റ് 15-ന് ശേഷം ടിക്കറ്റ് നിരക്കില്‍ മൂന്നു മുതല്‍ അഞ്ചിരിട്ടി വരെ വര്‍ധനയാണ് വരുത്തിയത്. സാധാരണ നിലയിൽ 12,000 മുതല്‍ 15,000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകള്‍ക്ക് ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലേക്ക് വരെ എത്തി. പ്രവാസികളെ പരമാവധി പിഴിയുകയാണ് വിമാനക്കമ്പനികള്‍. ഓ​ഗസ്റ്റ് 25-ന് ശേഷം കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് പോകാൻ എയര്‍ഇന്ത്യ എക്സ്പ്രസിന് 35,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് നല്‍കേണ്ടത്. 15,000 രൂപ വരെയാണ് സാധാരണ ടിക്കറ്റ് നിരക്ക്. 25-ാം തീയതിയിലെ നിരക്ക് പ്രകാരം ഇന്‍ഡിഗോയ്ക്ക് ദോഹയിലേക്ക് 32,000 രൂപയാണ്. ഓഗസ്റ്റ് 27-ന് ബഹ്‌റൈനിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസിൽ പോകാൻ 54,145 രൂപയാണ് നൽകേണ്ടത്. എന്നാൽ ബഹ്‌റൈനിലേക്ക് പോകാനുള്ള സാധാരണ നിരക്ക് 15,000 മുതല്‍ 17,000 രൂപ വരെയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

ജിദ്ദയിലേക്ക് പോകാൻ സാധാരണ നിലയിൽ 25,000 മുതല്‍ 28,000 രൂപ വരെ ടിക്കറ്റ് നിരക്ക് വരുന്ന യാത്രക്ക് ഓ​ഗസ്റ്റ് 28 ന് യാത്ര ചെയ്യണമെങ്കിൽ 48,000 രൂപ നല്‍കണം. റിയാദിലേക്ക് 25-നുള്ള ടിക്കറ്റ് നിരക്ക് 38,846 രൂപയാണ്. സാധാരണ 16,000 രൂപ വരെയാണ് റിയാദിലേക്കുള്ള ടിക്കറ്റിന് ഈടാക്കാറുള്ളത്. ഓണം സീസണാണ് വരാനിരിക്കുന്നത് എന്നതിനാല്‍ തന്നെ പെട്ടന്ന് തന്നെ ടിക്കറ്റ് നിരക്കില്‍ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പെട്ടെന്നുളള യാത്രയ്ക്ക് തൊട്ടടുള്ള ദിവസത്തെ ടിക്കറ്റ് വേണമെങ്കിൽ അഞ്ചിരട്ടി തുകയാണ് അധികം നല്‍കേണ്ടിവരുന്നത്. ഡൈനാമിക് പ്രൈസിങ് രീതിയാണ് നിലവില്‍ നടപ്പാക്കി വരുന്നത്. അതിനാല്‍ തന്നെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നത് മാത്രമാണ് പരിഹാരം. പക്ഷെ മാസങ്ങള്‍ക്ക് മുന്‍പ് ബുക്ക് ചെയ്താലും ഇരട്ടിയിലേറെ തുക നല്‍കേണ്ടിവരുന്നതായി യാത്രക്കാര്‍ പറയുന്നു.

കണ്ണൂരില്‍ സര്‍വ്വീസുകളുടെ എണ്ണം കുറവായതും നിരക്ക് ഉയര്‍ന്നുനില്‍ക്കാന്‍ കാരണമായി പറയപ്പടുന്നുണ്ട്. അബുദാബി, ദോഹ സെക്ടറുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റിടങ്ങളിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസിന് മാത്രമാണ് കണ്ണൂരില്‍ നിന്നും സര്‍വ്വീസുള്ളത്. ഇതില്‍ ബഹ്‌റൈന്‍, ജിദ്ദ, കുവൈത്ത്, റിയാദ്, ദമാം, റാസല്‍ഖൈമ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് സർവ്വീസ്. പ്രവാസി യാത്രക്കാരോടുള്ള വിമാനക്കമ്പനികളുടെ ചൂഷണത്തെക്കുറിച്ച് പലതവണ സംസ്ഥാന സര്‍ക്കാരും ഇവിടത്തെ എം പിമാരും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍, ടിക്കറ്റ്‌നിരക്ക് നിശ്ചയിക്കാനുള്ള കമ്പനികളുടെ അധികാരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് അവരുടെ മറുപടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy