
നാടിനെ വിറപ്പിച്ച് എടിഎം കവർച്ച; സിനിമ സ്റ്റൈലിൽ പ്രതികളെ പിടികൂടി, ഒരു പ്രതി കൊല്ലപ്പെട്ടു
സിനിമ സ്റ്റൈലിൽ തൃശൂരിലെ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം തമിഴ്നാടിൽ പിടിയിൽ. മൂന്നിടങ്ങളിലെ എടിഎമ്മുകളിൽ നിന്നാണ് പണം കൊള്ളയടിച്ചത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേയായിരുന്നു സംഭവം. കാറിൽ വന്ന നാലംഗ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്താണ് കവർച്ച നടത്തിയത്. മൂന്നിടത്ത് നിന്നായി ഏകദേശം 65 ലക്ഷത്തോളം കവർന്നു. ഹരിയാനക്കാരായ സംഘത്തെ നാമക്കലിൽ തമിഴ്‌നാട് പൊലീസ് ഏറ്റുമുട്ടലിലൂടെയാണ് കീഴടക്കിയത്. കാറിലെത്തി കവർച്ച നടത്തിയ ശേഷം കാർ കണ്ടെയ്നറിൽ ഒളിപ്പിച്ചാണ് തിരിച്ച് യാത്ര ചെയ്തത്. മോഷണ സംഘം സഞ്ചരിച്ച കണ്ടെയ്നർ നിരവധി വാഹനങ്ങളിൽ ഇടിച്ചതോടെ നാമക്കൽ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഈ സമയത്ത് കൊള്ളസംഘം പൊലീസിനെ ആക്രമിക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ ഇൻസ്‌പെക്ടർമാർക്കും പരിക്കേറ്റു. കൊള്ളസംഘത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. എടിഎമ്മിൽ നിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപ കൊള്ളക്കാരിൽ നിന്ന് പിടിച്ചെടുത്തു. സിനിമയെ വെല്ലുന്ന ഏറ്റുമുട്ടലാണ് പട്ടാപ്പകൽ നാമക്കലിൽ നടന്നത്. എടിഎം കൊള്ളയ്ക്കായി കാറിലാണ് സംഘമെത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കവർച്ചയ്ക്ക് ശേഷം ദേശീയപാതയിലേക്ക് കടന്ന് കാറും പണവും ഉൾപ്പെടെ കണ്ടെയ്നറിലേക്ക് മാറ്റുകയായിരുന്നു. കണ്ടെയ്‌നർ, കൊള്ളസംഘം കുടുങ്ങാൻ കാരണം റോഡിൽ അപകടം ഉണ്ടാക്കിയതാണ്. തൃശൂരിലെ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മാപ്രാണത്തെ എടിഎമ്മിൽ നിന്ന് 30 ലക്ഷം രൂപയും കോലഴിയിലെ എടിഎമ്മിൽ നിന്ന് 25 ലക്ഷം രൂപയും ഷൊർണൂരിലെ എടിഎമ്മിൽ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ സംഘമാണ് ഇപ്പോൾ പിടിലായതെന്ന് പൊലീസ് പറയുന്നു. കവർച്ച സംഘത്തിൻറെ കയ്യിൽ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)