അബുദാബി: യുഎഇയില്‍ അവസരങ്ങള്‍ കുറയുകയാണെന്ന തരത്തില്‍ പല വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ആ രാജ്യത്തേക്ക് വിമാനം കയറുന്നവരില്‍ കുറവൊന്നുമില്ല. മതിയായ യോഗ്യതയുള്ളവര്‍ക്ക് ഇപ്പോഴും യുഎഇ അവസരങ്ങളുടെ വാതില്‍ തുറന്നുതന്നെയിടുന്നുണ്ട്. മൈക്രോസോഫ്റ്റും അതിന്റെ പങ്കാളികളും യുഎഇയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 74.4 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും ഇതിലൂടെ 152,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘അടിസ്ഥാനസൗകര്യങ്ങളാണ് താക്കോല്‍. ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറും ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യകളും ഇരട്ടിയാക്കുന്നു. എഐ നവീകരണത്തില്‍ യുഎഇ മുന്‍നിരയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കുന്നു’, മൈക്രോസോഫ്റ്റ് യുഎഇയുടെ ഡാറ്റ ആന്‍ഡ് എഐ മേധാവിയായ റിമ സെമാനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയില്‍ മൈക്രോസോഫ്റ്റിന്റെ എഞ്ചിനീയറിങ് ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിച്ചതാണ് ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്ന്. എഐ, സൈബര്‍ സുരക്ഷ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കേന്ദ്രം യുഎഇയില്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ്. യുഎഇയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 74.4 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതിലൂടെ സര്‍ക്കാര്‍ രംഗത്തും സ്വകാര്യ മേഖലയിലുമായി 100000 ജീവനക്കാരെ പരിശീലിപ്പിക്കാനാണ് നീക്കം. ദുബായ്, അബുദാബി, ഷാര്‍ജ സര്‍ക്കാരുകളുടെ സഹകരണത്തോടെ ആരംഭിച്ച ഈ സംരംഭം എഐ വൈദഗ്ധ്യം ഉപയോഗിച്ച് വ്യക്തികളെയും ബിസിനസുകളെയും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ‘ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും എഐയെ സമന്വയിപ്പിക്കുകയാണ്, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ പൊതു സേവനങ്ങളെ രൂപാന്തരപ്പെടുത്തുന്നത് വരെ, പൗരന്മാരുടെ സന്തോഷത്തിനും ക്ഷേമത്തിനും വരെ സംഭാവന നല്‍കുന്നു. എഐ അധിഷ്ഠിത ഭാവിക്ക് യുഎഇ കളമൊരുക്കുകയാണ്, ആ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,” റിമ കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5