അബുദാബി: യുഎഇയില്‍ പൊതുമാപ്പിന് ശേഷം രാജ്യം വിട്ടില്ലെങ്കില്‍ എട്ടിന്റെ പണി. രാജ്യം വിടാത്തവരുടെ എക്‌സിറ്റ് പെര്‍മിറ്റ് സ്വമേധയാ റദ്ദാകുമെന്ന് യുഎഇ അറിയിച്ചു. പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല, മുന്‍കാല പിഴയും നിയമനടപടികളും പുനഃസ്ഥാപിക്കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി. എക്‌സിറ്റ് പെര്‍മിറ്റിന്റെ കാലാവധി 14 ദിവസമാണ്. നിശ്ചിത ദിവസത്തിനകം യുഎഇ വിട്ടില്ലെങ്കില്‍ ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഐസിപി സൂചിപ്പിച്ചു.
എന്താണ് പൊതുമാപ്പ്
യുഎഇയില്‍ നിയമലംഘകരായി കഴിയുന്നവര്‍ക്കായി നിയമാനുസൃതം രാജ്യം വിടാനോ രേഖകള്‍ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനുള്ള അവസരമാണ് പൊതുമാപ്പ്. അപേക്ഷകരുടെ വിരലടയാളം രേഖപ്പെടുത്തിയശേഷം പിഴ ഇല്ലാതെ രാജ്യം വിട്ടുപോകുന്നതിന് എക്‌സിറ്റ് പാസ് നല്‍കും. നേരത്തെ വിരലടയാളം രേഖപ്പെടുത്തിയവര്‍ക്ക് നേരിട്ട് പൊതുമാപ്പിന് അപേക്ഷിക്കാവുന്നതാണ്. അല്ലാത്തവര്‍ വിരലടയാളം രേഖപ്പെടുത്തിയ ശേഷം പൊതുമാപ്പിന് അപേക്ഷിക്കേണ്ടതാണ്. എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചാല്‍ വിമാന ടിക്കറ്റ് എടുത്ത് ഒക്ടോബര്‍ 31നകം യുഎഇ വിടണം. അനധികൃതമായി യുഎഇയില്‍ താമസിച്ചതിന്റെ കാലയളവ് എത്ര പഴയതാണെങ്കിലും പിഴയില്‍ കുടിശ്ശിക ഉണ്ടെങ്കിലും മാപ്പ് നല്‍കിയാണ് വിദേശികള്‍ക്ക് രാജ്യം വിടാനും രേഖകള്‍ ശരിപ്പെടുത്താനും ഇതിലൂടെ ലഭിക്കുന്നത്. ആനുകൂല്യം പ്രയോജനപ്പെടുത്തി പോകുന്നവര്‍ക്ക് പുതിയ വീസയില്‍ തിരിച്ചെത്താം. എന്നാല്‍, ആനുകൂല്യം പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരും. നവംബര്‍ ഒന്ന് മുതല്‍ അധികൃതര്‍ പരിശോധന ആരംഭിക്കും. ഇതില്‍ പിടിക്കപ്പെടുന്നവര്‍ക്ക് രാജ്യം ആജീവനാന്ത പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5