കുവൈത്ത് സിറ്റി: മകനെ കാണാതായിട്ട് അന്‍പത് ദിവസം, ഓരോ ഫോണ്‍വിളി വരുമ്പോഴും മകനായിരിക്കുമെന്ന പ്രതീക്ഷ, അമലിനെ കാണാതായി അമ്പത് ദിവസം പിന്നിടുമ്പോഴും പ്രതീക്ഷ കൈവിടാതിരിക്കുകയാണ് ഒരു കുടുംബം. തന്റെ മകന് ഒന്നും സംഭവിക്കുകയില്ലെന്ന് പ്രത്യാശിക്കുകയാണ് അവര്‍. കണ്ണൂര്‍ ആലക്കോട് വെള്ളാട് കാവുംക്കുടി കോട്ടയില്‍ സുരേഷിന്റെ മകന്‍ അമലിനെയാണ് ഇറാനിലെ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കാണാതായത്. കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ കഴിഞ്ഞ സെപ്തംബര്‍ ഒന്നിനാണ് ഇറാന്‍ ചരക്ക് കപ്പലായ അറബ്ക്തര്‍ 1 അപകടത്തില്‍പ്പെട്ടത്. മൂന്ന് ഇന്ത്യക്കാരും മൂന്ന് ഇറാന്‍ സ്വദേശികളുമായിരുന്നു കപ്പലിലെ ജീവനക്കാര്‍. ഡെക്ക് ഓപ്പറേറ്റര്‍മാരായ രണ്ട് മലയാളികളും ഒരു പശ്ചിമബംഗാള്‍ സ്വദേശിയുമായിരുന്നു ഇന്ത്യക്കാര്‍. അപകടത്തെത്തുടര്‍ന്ന് സമീപ ദിവസങ്ങളിലായി കുവൈത്ത് നാവിക-തീരദേശ സേനകള്‍ നടത്തിയ തെരച്ചിലില്‍ നാല് മൃതദേഹങ്ങള്‍ ലഭിച്ചെങ്കിലും അതിലൊന്നും അമലിനെ കണ്ടെത്താനായില്ല. കുവൈത്തിലെ സബ്ഹാന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങളില്‍ തൃശൂര്‍ മണലൂര്‍ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകന്‍ ഹനീഷിന്റെയും കൊല്‍ക്കത്ത സ്വദേശിയുടെ മൃതദേഹവും ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന്, ഈ മൃതദേഹങ്ങള്‍ ഈ മാസം നാലിന് നാട്ടിലേക്ക് അയച്ചു. തിരിച്ചറിയാത്ത മറ്റ് മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്താനായി അമലിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ സാമ്പിളുകളും നോര്‍ക്ക വഴി കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് എത്തിക്കുകയും അത് കുവൈത്തിലുള്ള മൃതദേഹവുമായി ഒത്തുനോക്കിയെങ്കിലും അമലിന്റേതല്ലെന്ന് എംബസിയില്‍നിന്ന് കഴിഞ്ഞ സെപതംബര്‍ 26ന് സുരേഷിനോട് പറയുകയും ചെയ്തു. ജനുവരി 21നാണ് എര്‍ത്ത് ഓഷ്യന്‍ എന്ന മുംബൈ ഏജന്‍സി വഴി 26 കാരനായ അമല്‍ ഇറാന്‍ കപ്പലില്‍ കരാറടിസ്ഥാനത്തില്‍ ജോലിക്ക് കയറിയത്. ഒന്‍പത് മാസത്തേക്കുള്ള കരാര്‍ ഒക്ടോബര്‍ 21നാണ് അവസാനിക്കുന്നത്. എന്നാല്‍, ഇതുവരെയും കമ്പനിയില്‍നിന്ന് ഒരു രൂപപോലും ശമ്പളയിനത്തില്‍ ലഭിച്ചിട്ടില്ലെന്ന് പിതാവ് സുരേഷ് പറഞ്ഞു. പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, ക്രേന്ദമന്ത്രിമാര്‍, മുഖ്യമന്ത്രി, പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവരെയെല്ലാം അമലിനെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ബന്ധപ്പെട്ടെങ്കിലും ഒരു വിവരവും ലഭിച്ചില്ലെന്ന് സുരേഷ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5